Posts

Showing posts from 2008

പുഴ പറയാതിരിക്കുന്നത്.....

നിങ്ങള്‍ പകുത്തെടുത്ത മണ്ണിന്‍റെ മാറിലൂടെ താഴേയ്ക്കൊഴുകുമ്പോള്‍ നെഞ്ചു പിടയുന്നുണ്ട് ഇങ്ങനെ ഒഴുകിയൊഴുകി, പല മരങ്ങളെയും കടപുഴക്കി, ആര്‍ത്തുല്ലസിച്ചു നടക്കുമ്പോഴും, തിരിച്ചു വരാന്‍ കഴിയില്ലല്ലോ എന്ന ചിന്ത വല്ലാതെ അലട്ടുന്നു...... മരണം എന്ന പ്രപഞ്ച സത്യത്തെ എനിക്ക് ഭയമാണ്..... പുതിയ വഴികള്‍ തേടി അലയാന്‍ ശ്രമിക്കുമ്പോഴും, ഇടയ്ക്കെവിടെയോ കണ്ടുമുട്ടിയ പരല്‍ മീനുകളോടൊപ്പം സല്ലപിക്കുമ്പോഴും, ആ സത്യത്തെ എങ്ങിനെ ഒഴിവാക്കാം എന്നാണ് ചിന്തിക്കുന്നത്..... വെറുതെ ഇക്കിളിയിടുമെങ്കിലും പുലഭ്യം പറഞ്ഞിരിക്കുന്ന കൈതക്കൈകളോടും മനസ്സുമരവിച്ച സന്യാസിക്കല്ലുകളോടും എനിക്ക് സ്നേഹമാണെന്ന് ധരിക്കരുത് സ്വയം അനങ്ങാന്‍ കഴിയാത്ത, ജീവന്‍റെ വിവിധ ഭാവങ്ങളറിയാത്ത അവയോട് സഹതാപമാണ് നിങ്ങള്‍ പിടിച്ചൊതുക്കിയ എന്‍റെ നിണമാര്‍ന്ന വഴികളില്‍ നിങ്ങളുടെ നിഴലുകള്‍ പോലും വീഴുന്നത് അറപ്പാണ് വിഷജലം കലര്‍ത്തുന്ന കുഴലുകള്‍ പിടയുന്ന എന്നിലെ ജീവനുകള്‍ക്ക് വായു തരികയില്ലെന്നറിയാമല്ലോ ഒന്നു മനസ്സിരുത്തി ശപിച്ചാല്‍ എന്‍റെ മജ്ജയില്‍ നിന്നും പണിതുയര്‍ത്തിയ നിങ്ങളുടെ ഈ സ്വപ്ന സൌധങ്ങള്‍ വെന്തു വെണ്ണീറാകും നിങ്ങളിലൊരുവന്‍ പൊട്ടിച്ച തോട്ടയാ...

ബ്ലോഗ് ജയന്തി

Image
അങ്ങിനെ ഞാനും ബ്ലോഗില്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്! ഒക്ടോബര്‍ ആറാം തീയതി ശനിയാഴ്ച വെറുതെയിരുന്നപ്പോള്‍ ബ്ലോഗര്‍.കോമില്‍ പോയി ബ്ലോഗ് തുടങ്ങുന്നത് എങ്ങിനെ എന്ന് നോക്കി. ഇതിന് മുന്‍പും പല പ്രാവശ്യം നോക്കിയിരുന്നെങ്കിലും ഇവിടെ ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു ബ്ലോഗ്ഗറില്‍ ഇന്‍സ്ട്രക്ഷന്‍സ് കാണിച്ചിരുന്നത്. അതിനാല്‍ പലപ്പോഴും പാതി വഴി പരിശ്രമം ഉപേക്ഷിച്ചിരുന്നു. ജോസഫ് എന്ന സുഹൃത്തിന്‍റെ ഇംഗ്ലീഷ് ബ്ലോഗ് കണ്ടിട്ടാണ് ബ്ലോഗ് തുടങ്ങണം എന്ന ആശയം ഉദിച്ചത്. ഓര്‍മ്മക്കുറിപ്പുകള്‍ ഇംഗ്ലീഷില്‍ എഴുതാം എന്നായിരുന്നു ഉദ്ദേശം. അതിനാല്‍ കുറുപ്പിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് പ്രാസം ഒപ്പിച്ച് ബ്ലോഗിന് പേര് ഇട്ടു. ഒരു സ്റ്റൈലന്‍ പടവും, ഒരു മുഴം നീളത്തില്‍ ഒരു പ്രൊഫൈലും ഉണ്ടാക്കി. ജനനം, വിദ്യാഭ്യാസം, ജോലി......എന്നുവേണ്ട എല്ലാം ഉള്‍ക്കൊള്ളിച്ചു. പിന്നെ പോസ്റ്റ് എന്തെഴുതണം എന്നായി ചിന്ത. ഇത്രയും ആയപ്പോഴയ്ക്കും ഒരു മണിക്കൂറിലധികം ചിലവാക്കിയിരുന്നു. അതിനാല്‍ വെറുതെ ഒരു സ്വാഗതം ഇട്ടേക്കാം എന്ന് കരുതി. പിന്നെ വല്ലോം എഴുതീട്ട് സുഹൃത്തുക്കള്‍ക്ക് ലിങ്ക് അയയ്ക്കാം എന്നും വിചാരിച്ച് ആദ്യത്തെ പോസ്റ്റ് ഇങ്ങനെ ഇട്ടു: ടൈറ്റില...

ഒരുമിച്ചൊരു യാത്ര

തുന്നിച്ച പുത്തനുടുപ്പുകള്‍ ചാലവേ തെറ്റെന്നുടുപ്പിച്ചു നിര്‍ത്തിയ കുഞ്ഞുങ്ങള്‍ രാത്രിയായപ്പോളിതെങ്ങോട്ട് പോകുന്നു? പത്തുവയസ്സുകാരിക്കൊരു സംശയം ചോദ്യങ്ങളിന്നില്ല, പോകുന്നു നാമിന്നു രാത്രിയില്‍ തന്നെ, പിണങ്ങണ്ട മക്കളേ നേരം വെളുക്കുന്നതിന്‍ മുന്‍പ് തന്നൊരു- ടാക്സി വരുമതില്‍ ദൂരേയ്ക്ക് പോകണം വേഗം കഴിക്കുക ചോറും കറികളും പിന്നീട് കിട്ടുമിന്നെല്ലാര്‍ക്കുമോരോരോ, നല്ല രുചിയാര്‍ന്ന വാനിലയൈയ്സ്ക്രീമും അമ്മൂമ്മയെക്കാണാനാണെന്നു നിശ്ചയം ചൊല്ലിയിളയവള്‍, സന്തോഷമോടവേ കുട്ടനെക്കൊണ്ടുപോകണ്ടവന്‍ ദുഷ്ടനാ- നാണെന്നെ പിച്ചു,മടിക്കുമഹങ്കാരി അമ്മൂമ്മയോട് പറയുമതെല്ലാം ഞാന്‍ നോക്കിക്കോ നീ മോനേ കുട്ടാ ചേട്ടനിതെന്താണൊരുങ്ങാത്തതിന്ന്, നാം നേരത്തെ ചൊല്ലിയതെല്ലാം മറന്നുവോ? ഇന്നെങ്കിലുമൊന്നു നിര്‍ത്തുമോ നിങ്ങടെ- യൊട്ടും സഹിക്കാത്ത നാശപ്പുകവലി? എന്തെങ്കിലുമൊന്നു തീരുമാനിക്കുക പിള്ളേര്‍ക്കുറക്കം വരുന്നുണ്ട്, നോക്കിക്കേ എല്ലാര്‍ക്കും കൂടെയൊരൊറ്റയെഴുത്തി- ലൊതുക്കണമല്ലെങ്കിലെന്തിത്ര ചിന്തിയ്ക്കാന്‍? നാണിയമ്മയ്ക്ക് കൊടുക്കുവാനുള്ളത്‌ മാത്രമാ പാത്രത്തില്‍ വയ്ക്കണം പ്രത്യേകം അയ്യോ, മറന്നതിരാവിലെയെത്തുന്ന ചക്കിക്കവളുടെ ചട്ടിയില...

ചൈനയില്‍ പറ്റിയ അമളി 4

രണ്ടായിരത്തി അഞ്ച് മെയില്‍ ബെയ്ജിങ്ങില്‍ എത്തിയ ശേഷമുള്ള ചില അമളികള്‍ വായിച്ചു കാണുമല്ലോ. അമളി 1 അമളി 2 അമളി 3 കുടുംബം എത്തി ഒരു മാസമായിട്ടും ഒരു ചൈനീസ് റസ്റ്റോറന്റ്റുകളിലും കൊണ്ടു പോയില്ല എന്ന് പരാതികള്‍ കേട്ട് തുടങ്ങി. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ ചൈനീസ് സുഹൃത്തുക്കള്‍ ഇല്ലാതെ പോകരുത് എന്ന മുട്ടുന്യായം കേട്ട് നല്ലപാതിക്ക് വിശ്വാസം വരുന്നില്ല. വേറെ കാരണം പ്രത്യേകിച്ച് ഒന്നും ഇല്ല. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ മിക്കവാറും എല്ലാം തന്നെ ചൈനീസിലാണ് മെനു കാര്‍ഡ്. ചിലതില്‍ വിഭവത്തിന്‍റെ പടം കാണും. പടങ്ങള്‍ കൂടുതലും ഇതുവരെ പരീക്ഷിക്കാത്ത വിഭവങ്ങള്‍ ആയതിനാല്‍ (പാമ്പ്, ആമ, പിന്നെ മറ്റു ചില സാധനങ്ങള്‍!) അത്ര ഉറപ്പു പോരായിരുന്നതിനാല്‍ കുറച്ചു നാള്‍ കൂടി കഴിഞ്ഞ് ഞാന്‍ ചൈനീസ് പഠിച്ച ശേഷം വളരെ ഫ്രീ ആയി എല്ലാ സ്ഥലങ്ങളിലും പോകാം എന്ന ഉറപ്പും ഒരാഴ്ചയില്‍ കൂടുതല്‍ ഫലിച്ചില്ല. ചൈനയില്‍ വന്നശേഷം ചൈനീസ് റസ്റ്റോറന്റ്റില്‍ കയറി ഒന്നും കഴിച്ചില്ല എന്ന് പറയാന്‍ എന്തോ ഒരു കുറവുപോലെ. വീടിനു ചുറ്റും ചൈനീസ് റസ്റ്റോറന്റ്റുകള്‍ ആയതിനാല്‍ അവിടെയൊക്കെ നല്ല മണമാണത്രേ! രണ്ടു മൂന്നു ദിവസം തുടര്‍ച്ചയായി ഭാര്യയുടെയും മക്കളുട...

ചിലതൊക്കെ അങ്ങിനെയാണ്!

പഴയ മുന്തിരിച്ചാറിന്‍റെ വീര്യമീ കുറിയ കാചത്തില്‍ നിന്നും നുണയവേ, കനല് വറ്റാത്ത തീച്ചൂള തന്നിലെ കവിത ചുണ്ടിലൂടൂറിയെത്തുന്നുവോ? പതിത പങ്കിലക്കനവിലൂടിന്നു ഞാന്‍ തിരിയെ കാതങ്ങള്‍ താണ്ടിക്കഴിഞ്ഞുവോ? അന്നൊരാഗസ്ത് സന്ധ്യയില്‍ ചാരെ നീ ചാരുപുഞ്ചിരി തൂകിയെത്തുന്നതും ഒരു ചെറു ചൂടു ചായയില്‍ നിന്നുമാ- പ്പുതിയ സൌഹൃദം പൊട്ടിവിടര്‍ന്നതും വെറുതെ കൈകോര്‍ത്തു വിജനമാം വഴിയിലൂ- ടൊടുവില്‍ നാമന്നു മെല്ലെ നടന്നതും ഒഴുകിയെത്തിയ പൊന്നിളം കാറ്റില്‍ നി- ന്നരിയ കാര്‍കൂന്തല്‍ പാറിക്കളിച്ചതും കരിയിലക്കാട്ടിനുള്ളില്‍പ്പരന്നൊരാ കമന രശ്മികള്‍ നാമന്നറിഞ്ഞതും കാവ്യ മോഹന നീല ജലാശയം കമലപുഷ്പങ്ങള്‍ കൊണ്ടു നിറഞ്ഞതും കടവിലെത്തുമാ സ്വര്‍ണഹംസങ്ങളെ അരികില്‍ മാടി വിളിച്ചു നാം നിന്നതും വിടപറയുവാന്‍ നേരത്ത് നമ്മളാ പ്രണയ കൌസ്തുഭം നെഞ്ചിലണിഞ്ഞതും വര്‍ഷബാഷ്പങ്ങള്‍ നിന്‍കവിള്‍പ്പൂവിലെ മൃദുദലങ്ങളില്‍ തുള്ളിക്കളിച്ചതും പിന്നെ വല്ലാത്തൊരാവേശമോടെ ഞാന്‍ നിന്നെ നന്നായി വാരിപ്പുണര്‍ന്നതും..... തിരികെയെത്തിയ സന്ധ്യകള്‍ നമ്മള്‍ക്കായ് സ്നേഹപേടകം ചെമ്മെ പണിതതും..... പകലുറക്കത്തിന്‍റെയന്ത്യത്തിലെത്തിയ മദനമോഹന സ്വപ്നമാണിന്നു നീ..... തെല്ലു ഞാനെന്‍ ...

ചില ജനീവ കാഴ്ചകള്‍- 1

Image
ജനീവ സ്വിറ്റ്സര്‍ലാന്റ്റിലെ ഒരു ചെറിയ സിറ്റി ആണ്. ഒരുലക്ഷത്തി എണ്‍പത്തി അയ്യായിരത്തോളം പേര്‍ സിറ്റിയില്‍ ജീവിക്കുന്നു. ഇതില്‍ നാല്‍പ്പത്തിയഞ്ചു ശതമാനത്തോളം പേര്‍ നൂറ്റി എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദേശീയര്‍ ആണ്. ഐക്യരാഷ്ട്രസഭാ സഭയുടെ ഓഫീസുകള്‍ ഉള്‍പ്പടെ ഇരുനൂറോളം അന്താരാഷ്ട്ര സംഘടനകളുടെ ഓഫീസുകള്‍ ജനീവയില്‍ ഉണ്ട്. ജൂലൈ ആഗസ്ത് മാസങ്ങളിലാണ് ജനീവയില്‍ എറ്റവുമധികം വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നത്‌. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് ഈ സമയം ജനീവയില്‍ ഉള്ളത്. ജനീവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭിക്കും ചില ചിത്രങ്ങളിലേയ്ക്ക് ജനീവ തടാകം ചെറു ബോട്ടുകള്‍ ജനീവ ഫൌണ്ടന്‍ ഫൌണ്ടന്‍റെ ഒരു ക്ലോസപ്പ് തടാകത്തിന്‍റെ ഒരു നൈറ്റ് വ്യൂ

ബ്ലോഗ് പൂട്ടിയിടുന്നു

Image
വയ്യ. മടുത്തു. :-( ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ബ്ലോഗ് പൂട്ടിയിടുകയാണ്. ഇത് അടിച്ചു മാറ്റിയതല്ല. എന്‍റെ താഴ്. താക്കോല്‍ ഞാനെടുത്തു. ആര്‍ക്കും കോപ്പി ചെയ്യാം.

ഷുഗര്‍ലോഫ് മലയിലെ ക്രിസ്തു പ്രതിമ (Statue of sugarloaf)

Image
രണ്ടായിരത്തി ഏഴ് സെപ്റ്റംബറില്‍ ഔദ്യോകികമായ് ബ്രസീലിലെ 'റിയോ ഡി ജനൈരോ' യില്‍ 6 ദിവസം താമസിക്കേണ്ടതായ് വന്നു. ഒരു മീറ്റിങ്ങ് സംഘടിപ്പിക്കുന്നതിന്‍റെ തിരക്കിലായതിനാല്‍ സ്ഥലം കാണാന്‍ കിട്ടിയത് ആകെ അര ദിവസം! റിയോയില്‍ പോകാന്‍ പ്ലാന്‍ ചെയ്തപ്പോള്‍ വളരെ അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സിറ്റി ആണെന്ന് കേട്ടിട്ടുള്ളതിനാല്‍ പെട്ടന്ന് തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ അവിടെ ചെന്നു കഴിഞ്ഞപ്പോള്‍ വളരെ മനോഹരമായ സ്ഥലം കാണാന്‍ സമയം എടുക്കാഞ്ഞതില്‍ വിഷമം തോന്നി. താമസം 'കോപ്പ കബാന' എന്ന വളരെ മനോഹരമായ കടലോരത്തിന് സമീപമായിരുന്നിട്ടു കൂടി പോരുന്നതിനു തൊട്ടുമുന്‍പ് കടലോരത്തിരുന്ന് കരിക്ക് കുടിക്കുവാന്‍ മാത്രമെ സമയം കിട്ടിയുള്ളു. വെള്ളിയാഴ്ചയോടെ മീറ്റിങ്ങ് കഴിഞ്ഞു, സമാധാനമായ്. കുറച്ചു അകലെയായ് ഡാന്‍സ് ബാറുകള്‍ ഉണ്ടെന്നു കേട്ട വിവരം അനുസരിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം പേര്‍ പല ടാക്സികളിലായ് യാത്ര തിരിച്ചു. ഡാന്‍സ് ബാറുകള്‍ വളരെ പ്രസിദ്ധമാണ് ബ്രസീലില്‍. വെളുക്കുവോളം വീര്യം കുറഞ്ഞ കയ്പിരീഞ (Caipirinha) എന്ന മദ്യം കുടിച്ചു കൊണ്ടു ഡാന്‍സ് ചെയ്യുന്ന പല പ്രായത്തിലുള്ള ...

ഭാവങ്ങള്‍ - പുതിയ കവിത

ഭാവങ്ങള്‍ - പുതിയ കവിത ഇവിടെ ഞെക്കുക. .......:-) ഗൂഗിള്‍സ് പിണങ്ങിയത് കൊണ്ട് ലിങ്കുന്നു.

ഭാവങ്ങള്‍

ഒഴുകും ജലത്തിന്ന് നിറമൊന്നു മാത്രമോ? കരയുന്ന കുഞ്ഞിന്‌ കദനങ്ങള്‍ മാത്രമോ? ആഴിതന്‍ അടിയിലായ് മുത്തുകള്‍ മാത്രമോ? സ്നേഹത്തില്‍ മുങ്ങുവാന്‍ നിന്‍ ഇണ മാത്രമോ? കാറ്റിന്‍റെ ചിന്തയ്ക്ക് ദിശയൊന്നു മാത്രമോ? കാറിന്നു പെയ്യുവാന്‍ വഴിയൊന്നു മാത്രമോ? കാനന ഭംഗിക്ക്‌ സുമമൊന്നു മാത്രമോ? കാട്ടിലെ ചില്ലയ്ക്ക് ലതയൊന്നു മാത്രമോ? ഞാനെന്‍റെ ഹൃത്തിലായ് മോഹങ്ങള്‍ കാക്കവേ, നീയെന്തിനീ വഴി നോവുമായ് വന്നിടാന്‍? ഇല്ല, നിനക്കിനി കീറി മുറിക്കുവാന്‍ തെല്ലു വലുതായ നെഞ്ചകം കിട്ടില്ല! ഇനി ഒരു ചോദ്യം: ടൈറ്റില്‍ പടത്തില്‍ കാണുന്ന ജലം ഏത് സ്ഥലത്തെ? സമ്മാനം തരുന്നതല്ല! ഒരു 'ഗ്ലൂ': വളരെ പ്രസിദ്ധമായ ഒരു ജയിലിന് ചുറ്റിലൂടെ ഒഴുകുന്ന ജലം.

നാലു ദശകങ്ങളുടെ വിഴുപ്പുകള്‍

ഒന്ന് എണ്ണതീര്‍ന്നെരിഞ്ഞടങ്ങിയ വിളക്കിന്‍ തിരിതന്‍ ശവംനാറി ഗന്ധം നനഞ്ഞ വിറകിനാ- ലാഹാരം ദഹിപ്പിക്കുവാനൊ- ടുക്കത്തെ പ്രയത്നം പുകയിലൊടുങ്ങിയ സ്ത്രീത്വത്തിന്‍ നിലയ്ക്കാത്ത കണ്ണീര്‍. രണ്ട് കടപ്പാട് വേണ്ട, നിനക്കീ പിറന്ന മണ്ണിന്‍ ചൂട് മാത്രം പിണങ്ങിയ ലോകത്തിന്‍ നിലയ്ക്കാത്ത ജാര- പ്പുലമ്പലുകള്‍ക്കെന്തര്‍ത്ഥം? സ്വാദേറെയാണ്, സഖേ നിന്‍ വിയര്‍പ്പിന്‍ ചെറുകണങ്ങള്‍ക്കന്ന്, സ്നേഹത്തിന്‍ മാസം- തികയാത്ത ഗര്‍ഭം. മൂന്ന് വിലക്കപ്പെട്ടതെല്ലാം ചൂണ്ടയില്‍ കുരുക്കി പിടിച്ചെടുക്കുവാനുള്ള തന്ത്രം വിഴുപ്പലക്കി, പിഴിഞ്ഞ് കുടഞ്ഞെടുത്തപ്പോള്‍ ശിഷ്ടമായ ദുര്‍ഗന്ധം വെറുക്കണോ, നിന്നെയെന്‍ സുഹൃത്തേ, തെല്ലു നന്നായ്‌ കരയട്ടെ ഞാന്‍‍. നാല് വ്രണിത മോഹങ്ങള്‍ക്കാശ്വാസ- മായിളം കാറ്റുമായരികി- ലെത്തിയ വനദേവത " സ്വപ്നങ്ങള്‍ കാണുക, അവ നടപ്പാക്കു നീ പിന്നെ, നഷ്ടസ്വപ്നങ്ങള്‍ താനേ മറന്നു പോം"

ഊരു വിലക്കപ്പെട്ടവന്‍റെ ആത്മരോഷം

ഇതു പാടിയതിന്‍റെ ലിങ്ക് ഇവിടെ ......................... എവിടെ തുടങ്ങണം? അറിയില്ല, വേദന- യറിയാന്‍ മറക്കുന്ന ദുഷ്ട ജന്മങ്ങളേ എന്തിനു തേങ്ങണം? നിങ്ങളും, നിങ്ങടെ പണ്‍ടേ കുഴിച്ചു മുടേണ്‍ട ശാസ്ത്രങ്ങളും ഉറയുന്ന ചോരയിതിലുയരുന്ന തേങ്ങലുക- ളൂറ്റിക്കുടിക്കുവാന്‍ നീളുന്ന ദംഷ്ട്രങ്ങള്‍ തോരാത്ത മഴയിലും തീരാത്ത കണ്ണുനീര്‍, കാലം കടം തന്ന ശോക നിശ്വാസങ്ങള്‍ ആവുമോ നിങ്ങള്‍ക്ക് വീണ്ടുമാ ചോരതന്‍ പാപ ഭാരങ്ങള്‍ കഴുകി കളയുവാന്‍? ആവില്ല നിങ്ങള്‍ക്ക് വീറുള്ള ഞങ്ങടെ വേറിട്ട സ്വപ്നങ്ങള്‍ പാടേ തകര്‍ക്കുവാന്‍ എരിയുന്ന തീയിലേയ്ക്കെണ്ണ പോല്‍ ഞാനെന്‍റെ പിടയുന്ന നെഞ്ചകം കാണിച്ചു ചോദിക്കാം മണ്ണിന്നു കെട്ടാം മതിലുകള്‍ നിങ്ങള്‍ക്ക്, ഞങ്ങടെ മനസ്സിന്നു ചുറ്റിനും മതിലു കെട്ടാമോ? സിംഹാസനത്തിനാല്‍ ചന്തി തേയുമ്പൊഴും സേവകര്‍ വല്ലാതെ സുഖമേകുമ്പോഴും അധികാര മത്തിനാല്‍ വിധി പറയുമ്പോഴും ഓര്‍ക്കുക, സംവത്സരം നൂറ് പിന്നോട്ട് കൊണ്ടുപോം നിങ്ങടെ നാറിയ, ജാതി ചിന്ത തന്‍ താരാട്ട് പാട്ടിനാല്‍! എന്നും പ്രഭ തൂകാന്‍ വെമ്പുന്ന സൂര്യന് ഇന്നും കിഴക്കുദിക്കാനേ കഴിയുള്ളൂ കാലം മാറിയതറിയാത്ത ദേവന്നു, കാതലായെന്തോ കുഴപ്പമുണ്‍ടെന്നു തോന്നുന്നുവോ?

ചൈനയില്‍ പറ്റിയ അമളി- മൂന്ന്

Image
രണ്ടായിരത്തി അഞ്ച് മേയ് ആദ്യം ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോള്‍ തന്നെ ബിസിനസ്സ് കാര്‍ഡ്‌ ശരിയക്കാനായ് സെക്രട്ടറി പാസ്പോര്‍ട്ട് നോക്കി എന്‍റെ പേരും അച്ഛന്റെ നീളമുള്ള പേരും കൂടി ചേര്‍ത്ത് എഴുതിയ ശേഷം എന്‍റെ ചൈനീസ് പേര് എന്താണെന്ന് ചോദിച്ചു. ചൈനീസ് പേര് എന്തിനാണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ആദ്യമായ് ചൈനയില്‍ വരുന്നതാണെന്നും എനിക്ക് ഒരു പേരെയുള്ളു എന്നും ആവുന്ന വിധത്തില്‍ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല. ബിസിനസ്സ് കാര്‍ഡിന്റെ പിറകില്‍ ചൈനീസില്‍ വേറെ പേര് എഴുതണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് തമാശയായ് തോന്നി. ആനന്ദ് എന്ന് തന്നെ എഴുതിയാല്‍ മതി എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവള്‍ക്ക്‌ അല്‍പം ദേഷ്യം വന്നോ എന്ന് സംശയം. പിന്നീട് ഏതെങ്കിലും ഒരു പേര് സജസ്റ്റ് ചെയ്യാനായി രണ്ടു പേരോടു ചട്ടം കെട്ടി തത്കാലം തടിയൂരി. അവര്‍ സേര്‍ച്ച്‌ ചെയ്ത് പേരുകളും ആയി എത്തി. എന്‍റെ പേരിനോടു സാമ്യം ഉള്ളത് കൊണ്ട് "ആ" "നാന്‍" " ദ്" എന്നി മൂന്ന് ക്യാരക്ടറുകള്‍ പേര് ഇഷ്ടപ്പെടാതെ തന്നെ ഞാന്‍ സമ്മതിച്ചു. ഇതിന്റെ അര്ത്ഥം എന്താണെന്നോ, ചൈനീസ് ലിപികള്‍ നമ്മുടെ അക്ഷരങ്...

തളര്‍ച്ച രോഗം ബാധിച്ച മുടികള്‍

തഴച്ചു വളര്‍ന്ന മുടികള്‍ക്ക് തളര്‍ച്ച രോഗം. അദ്ധ്വാനിക്കുന്ന ദേഹത്തിന്‍റെ, ചിന്തിക്കുന്ന തലയുടെ, അലങ്കാരമായിരുന്ന മുടികള്‍ക്ക് തളര്‍ച്ച രോഗം. എന്‍റെ തലയെ മറ്റു തലകളില്‍ നിന്നും ഏറെ വ്യത്യസ്ഥമാക്കിയ, ചിന്തയെ വെയിലില്‍ നിന്നും കാത്ത, മുടികള്‍ക്ക് തളര്‍ച്ച രോഗം. നീണ്ട് വളര്‍ന്നു വലുതായ്‌ തലയില്‍ നിന്നകലുമ്പോഴും തലയോട് ചേര്‍ന്നിരിക്കാന്‍ വെമ്പിയിരുന്ന മുടികള്‍ക്ക് തളര്‍ച്ച രോഗം. മേദസ്സ് വച്ച്, ദേഹം വലുതായപ്പോള്‍ തലയുടെ ജീവശാസ്ത്രങ്ങള്‍ക്കും ചിന്തയുടെ തത്വശാസ്ത്രങ്ങള്‍ക്കും മുടിയുടെ സിദ്ധാന്തങ്ങള്‍ക്കും ഒടുക്കത്തെ വെല്ലുവിളിയുമായ് ചൊറിയുന്ന താരനെത്തി. പതുക്കെ പരന്ന്, പുറംതോല് വെളുപ്പിച്ച്, മുടികള്‍ ഒരോന്നായ് താരന്‍ വിഴുങ്ങി. ദേഹത്തിന്റെ ബലത്തില്‍ കുറെ മുടികള്‍ താരനെ തുരത്തി. (ചിന്ത ശോഷിച്ചിരുന്നു) ‌ വാര്‍ദ്ധക്യമടുത്തപ്പോള്‍ മുടിയുടെ നിറം മാറി, കറുപ്പില്‍ നിന്നും ചാരത്തിലേയ്ക്കും പിന്നെ വെളുപ്പിലേയ്ക്കും ക്ഷീണം വിളിച്ചോതി തളര്‍ച്ച രോഗം പാരമ്യത്തിലെത്തി. മുടികള്‍ അനശ്വരമാണെന്ന് ചിന്തകള്‍ ഉദ്ബോധിപ്പിച്ചെങ്കിലും, കണ്ണാടിയില്‍ കണ്ട പ്രതിബിംബം മുടിയോടുള്ള വിശ്വാസം കുറച്ചു. ഇതെഴുതുമ്പോഴും, ...

സോണഗാച്ചിയിലെ ദൈവവും മനുഷ്യരും

ഇന്നലെ ഗൂഗിള്‍ പണിമുടക്കിയത് കാരണം അഗ്രഗേറ്ററുകളില്‍ വന്നില്ല സോണഗാച്ചിയിലെ ദൈവവും മനുഷ്യരും എന്ന കവിത ഇവിടെ വായിക്കാം

സോണഗാച്ചിയിലെ ദൈവവും മനുഷ്യരും

സോണഗാച്ചിയിലെ കാളിക്ക് ചിരിക്കാന്‍ ഭയമാണ് ചിരിക്കുമ്പോള്‍ ദംഷ്ട്രങ്ങള്‍ പുറത്തു ചാടും ദംഷ്ട്രങ്ങളില്‍ പറ്റിപ്പിടിച്ച പുകയിലക്കറ അറപ്പുണ്ടാക്കും സോണഗാച്ചിയിലെ പെണ്ണുങ്ങള്‍ക്ക്‌ കരയാന്‍ ഭയമാണ് കരയുമ്പോള്‍ തലേന്നത്തെ കാമുകന്‍മാരുടെ രേതസ്സിന്റെ മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് അടിച്ചു കയറും സോണഗാച്ചിയിലെ കുഞ്ഞുങ്ങള്‍ക്ക്‌ കളിക്കാന്‍ ഭയമാണ് കളിക്കുമ്പോള്‍ കടുംകെട്ടിട്ട റബറുറകള്‍ കുഞ്ഞു കാലുകളില്‍ കുടുങ്ങും നാളത്തെ വാഗ്ദാനങ്ങളാകേണ്ടവര്‍ മാറത്തലച്ച് ചത്തു മലക്കും സോണഗാച്ചിയിലെ ആണുങ്ങള്‍ക്ക് സത്യം പറയാന്‍ ഭയമാണ് സത്യം പറയുമ്പോള്‍ ഭാര്യമാരുടെ നീണ്ട മുടി കഴുത്തില്‍ കുരുങ്ങി ആത്മഹത്യ ചെയ്യിക്കും

വൈകിയിട്ടില്ല, അല്ലെ?

വെറുതെ കോറിയിട്ട വരികളില്‍ പ്രണയം സ്വപ്നങ്ങള്‍ക്കേഴു വര്‍ണങ്ങള്‍ നിശ്വാസത്തിന് ജീവിത ഗന്ധം നിന്‍ മിഴികളിലോരേ വികാരം ജീവിത യാത്ര തുടങ്ങുകയായ്! സമയം കളയാനില്ലത്രേ! മൂന്നാണ്ടില്‍ രണ്ടു കുട്ടികള്‍ അവരുടെ തേങ്ങല്‍, കിടപ്പ്‌, ഇഴയല്‍, നടപ്പ്, ചാട്ടം, കളികള്‍, കിതപ്പ് പഠിത്തം, ട്യു‌ഷന്‍, ഡാന്‍സ്, പാട്ട് എല്ലാം കഴിയുമ്പോള്‍ സമയം പോരത്രേ! അച്ഛനുമമ്മയ്ക്കും എന്തിന്‍റെ പ്രയാസമാ? കാശിനു കാശ്, വലിയ വീട്, കാറ്, കാവലിന് നല്ല അല്‍സേഷന്‍ പട്ടിയും ടീവീലെന്തെല്ലാം പരിപാടിയാ ഇപ്പോള്‍! എന്തേലും ആവശ്യമുണ്ടേല്‍ ഫോണെടുത്തൊന്നു കറക്കിയാല്‍ പോരെ? അച്ഛന്‌ കാലിനു വേദന കൂടിയാല്‍ വൈദ്യനെ കാണാന്‍ മറക്കണ്ട കുമാരനെ വിളിച്ചു കുഴമ്പിട്ട് നല്ലോണം തിരുമ്മിക്കണം പിള്ളേരുടെ പരീക്ഷ കഴിഞ്ഞാല്‍ അവധി എടുത്തു വരാം, അല്ലാതെന്തു ചെയ്യാനാ? പിള്ളേര് വലുതായ്പ്പോയിനി കല്യാണം കഴിപ്പിക്കണം അമ്മയ്ക്കാകുമ്പോള്‍ അമ്പലത്തില്‍ വരുന്നോരെ പരിചയമാണല്ലോ നല്ല പയ്യന്‍മാരുണ്ടോന്ന് നോക്കണേ മൂത്തവളുടേതുടനെ നടത്തണം രണ്ടാമാത്തേവള്‍ക്കു ധൃതിയില്ല അടിയന്തിരത്തിനെല്ലാരേം വിളിച്ചോ? അല്ലേലും കുഴപ്പമാവും കുറച്ചു കാലം പ്രായമായവരെ നോക്കി നില്ക്കണമെന്നുണ്ടായിരുന...

കണ്ണാ നീയെവിടെ?

അതീവ സുന്ദരി യമുനാ നദിയുടെ കുലീന കാമുകനായൊരു നീ എവിടേ, എവിടേ നീയെവിടേ? കണ്ണാ, എവിടേ, എവിടേ നീ? നീയാ പുഴയുടെ പുളിനങ്ങളിലായ് നീയാ പുഴയുടെ ചരിതങ്ങളിലായ് നീ, വെറുതേ നീന്തുകയല്ലേ? വെറുതേ നീന്തുകയല്ലേ? നിന്നുടെ സ്നേഹം, യമുനയെയറിയാന്‍ നിന്നുടെ പ്രേമം യമുനയിലലിയാന്‍ നിന്നുടെ താപസ ചിന്തയകറ്റാന്‍ എന്തേ, എന്തേ താമസം? കണ്ണുകള്‍ കൊണ്ടാ മിഴിയിണകളിലെ കാമുക ഹൃദയ പരാതികളറിയാന്‍ വെമ്പുന്നോ നിന്‍, മനസ്സിലെയോമല്‍ ചിന്തകള്‍ ദേവിയെയറിയിക്കാന്‍ നീയും യമുനയും ചേര്‍ന്നാല്‍ ഭൂവില്‍ വിടരും താമര മുകുളങ്ങള്‍ ആ മുകുളങ്ങളിലുണരും സ്നേഹം കാണാന്‍ കൊതിയാമേവര്‍ക്കും അതീവ സുന്ദരി യമുനാ നദിയുടെ കുലീന കാമുകനായൊരു നീ എവിടേ, എവിടേ നീയെവിടേ? കണ്ണാ, എവിടേ, എവിടേ നീ?

പെദ്ദാപുരത്തെ പെണ്‍കുട്ടി

ആന്ധ്രപ്രദേശിലെ പെദ്ദാപുരത്ത് AIDS പ്രതിരോധ പ്രവര്‍ത്തനവും, സഹായങ്ങളും നല്‍കുന്ന ഒരു സന്നദ്ധ സംഘടനയിലെ നാലു പ്രവര്‍ത്തകരോടൊപ്പം 2002 -ല്‍ സഞ്ചരിച്ചപ്പോള്‍ കണ്ടുമുട്ടിയ 10 വയസ്സുകാരി പെണ്‍കുട്ടിയെക്കുറിച്ച്......പെദ്ദാപുരം- രാജമുണ്ട്രിക്കടുത്തുള്ള ഒരു വേശ്യാ ഗ്രാമം പെദ്ദാപുരത്തെ പെണ്‍കുട്ടി

ചൈനയില്‍ പറ്റിയ രണ്ടാമത്തെ അമളി

[ഇത് മുന്‍പ് ചൈനാകഥകള്‍ എന്ന ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ആ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ പോകുകയാണ്. അവിടെ എത്തി വായിച്ചവര്‍ക്കും, കമന്റിട്ട ലെവന്‍ പുലി, പൈങ്ങോടന്‍, കുതിരവട്ടന്‍, ശ്രീഹരി, ജിഹേഷ് എടക്കൂട്ടത്തില്‍ എന്നിവര്‍ക്ക് സ്പെഷ്യല്‍ നന്ദി :-) ] --------------------------------------------------- 2005 ജൂലൈ മാസം ആദ്യ വാരം സഹധര്‍മിണിയും കൊച്ചുങ്ങളുമൊക്കെ ബെയ്ജിങ്ങില്‍ എത്തിയപ്പോള്‍ അടുക്കള സാധനങ്ങള്‍ വാങ്ങാന്‍ ലിസ്റ്റുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. കുറെ സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞപ്പോള്‍ പഞ്ചസാര വാങ്ങിയില്ലെന്നോര്‍ത്ത് തപ്പി നടക്കാന്‍ തുടങ്ങി. എവിടെ കിട്ടാന്‍? ആയിരക്കണക്കിനു സാധനങ്ങളുടെയിടയിലൂടെ പഞ്ചസാര നോക്കി നടന്നപ്പോള്‍ അല്‍പം ഇംഗ്ലീഷ് അറിയാവുന്ന ചൈനാക്കാരനോട് പഞ്ചസാരയുടെ ചൈനീസ് ചോദിച്ചു മനസ്സിലാക്കി. ഞങ്ങളുടെ വിഷമം കണ്ട ചൈനക്കാരന്‍ ഉവാച: 'ഥാങ്...' ഇതാണോ ഇത്ര പ്രയാസം എന്ന ഗര്‍വോടെ, അയാള്‍ക്കു നന്ദി പറഞ്ഞ് ഭാര്യയോടൊത്ത് നടന്നു. ആദ്യം കണ്‍ട സെയില്‍സ് ഗേളിനോട് ഞാന്‍ പറഞ്ഞു. വീ വാണ്‍ട് 'ഥാങ്'. അവളെന്തോ തിരിച്ചു ചോദിച്ചതോടെ ഞങ്ങളുടെ അടപ്പ് തെറിച്ചു. ഇങ്ങനെ വിട്ടാല്‍ പറ...

ഓര്‍മയിലെ ബാല്യം

മണ്ണില്‍ക്കളിച്ച്‌, ചൊറി പിടിച്ച്‌ മഴവെള്ളത്തില്‍ നന്നായ്‌ കുളികഴിഞ്ഞ്‌ അമ്മതന്‍ വാത്സല്യത്തേന്‍ നുകര്‍ന്ന് അച്ഛന്‍റെ നെഞ്ചിലെ ചൂടറിഞ്ഞ്‌ ഓലപ്പുരയിലെ സുഖമറിഞ്ഞ്‌ ചാണകത്തറയിലെ മണമറിഞ്ഞ്‌ കഞ്ഞിക്കലത്തിലെ സ്വാദറിഞ്ഞ് അട്ടകളിഴയുന്ന വിധമറിഞ്ഞ്‌ ഒച്ചുകള്‍ നീങ്ങുന്ന നനവറിഞ്ഞ്‌ ചേരകള്‍ തന്നുടെ വിശപ്പു മാറ്റാനെ- ത്തുന്ന മാക്രി തന്‍ നിനവറിഞ്ഞ്‌ വേനലില്‍ സൂര്യന്റെ ചൂടറിഞ്ഞ്‌ രാത്രിയില്‍ ചന്ദ്രന്‍റെ നേരറിഞ്ഞ്‌ ഉള്ളിന്‍റെയുള്ളില്‍ തീപടര്‍ന്ന് കാലംതിരിഞ്ഞപ്പോള്‍ നോവറിഞ്ഞ്‌ കേഴുകയാണിന്നുമെന്‍റെ ബാല്യം!

ദൈവം ഉണ്ട്

ദൈവം ഇല്ലെന്ന് പറയുന്നവരോട് ഇന്നലെ മുതലെനിക്ക് പുച്ഛമാണ് ഞാന്‍ കണ്ടു ദൈവത്തെ, അറിയാതെ അലഞ്ഞ് നടന്നപ്പോള്‍ എത്തിയത് ദൈവത്തിന്‍റെ സന്നിധിയില്‍ കുമരകത്തു നിന്നും വഴി തെറ്റി ചിങ്ങവനത്തെത്തിയ ചുള്ളന്‍ സായിപ്പിനെ കണ്ട പെണ്ണുങ്ങളെ പോലെ, ആദ്യം ഞാനുമോന്നമ്പരന്നു സായിപ്പിന്‍റെ വെളുത്ത തൊലി, പൂച്ചക്കണ്ണ്, കൂടാതെ, പറയുന്നത് ഇംഗ്ലീഷും പിന്നെങ്ങനെ പെണ്ണുങ്ങള്‍ അമ്പരക്കാതിരിക്കും? അടിമുടി നോക്കി, ആദ്യമായ് കണ്ട ദൈവത്തെ നല്ല നിറം, മുഖത്ത് ശോഭ, പാല്‍ പുഞ്ചിരി, സ്നേഹം നിറഞ്ഞു തുളുമ്പുന്ന പെരുമാറ്റം നോട്ടം കണ്ടപ്പോള്‍ കാര്യം മനസ്സിലായതുപോലെ തലയാട്ടി, ചുണ്ടു പിറകോട്ട് കോട്ടി, ഒരു ചോദ്യം എന്താ, വഴി തെറ്റി വന്നതാണോ? മനസ്സു വായിക്കാന്‍ ദൈവത്തിനറിയാം, മനസ്സില്‍ കുറിച്ചിട്ടു അതെ, ഞാന്‍ തലയാട്ടി, ഒന്നല്ല -രണ്ടു വട്ടം ഇരിക്കൂ, ദൈവം കസേര ചൂണ്ടി ആജ്ഞാപിച്ചു വിശക്കുന്നുന്ടാവുമല്ലേ? കുറെ അലഞ്ഞതല്ലേ? നല്ല വിശപ്പുണ്ടായിരുന്നതിനാല്‍, പിന്നെ പറഞ്ഞതൊന്നും ശ്രദ്ധിക്കാന്‍ ക്ഷമയുണ്ടായില്ല ആര്‍ത്തിയോടെ അവിടെയിരുന്ന പഴങ്ങള്‍ കഴിച്ചു പ്രഭാതത്തിനു ഫലങ്ങള്‍ മാത്രമെ കഴിക്കുവത്രേ ആരാമത്തില്‍ ഉലാത്തി, വെറുതെ കൊച്ചു വര്‍ത്തമാനം പറഞ്ഞ...

വ്യര്‍ത്ഥമായ വാക്കുകള്‍

തണുത്ത രാത്രി, മങ്ങിയ പ്രകാശത്തിലും ഇണയെ തിരിച്ചറിയാനാകുന്ന, രാഗാര്‍ദ്രമായ മനസ്സ് കാത്തിരുന്ന മനസ്സിന്‍റെ കോണിലെന്തോ വിഷാദം മിഴികളിലെ പ്രകാശം, കൈകളിലെ തണുപ്പ്, ചുണ്ടിലെ പുഞ്ചിരിയുടെ അര്‍ത്ഥം തിരിച്ചറിയാന്‍ വൈകിയപ്പോള്‍ വെറുതെ മുഖത്തു വന്ന ജാളൃത, കണ്ടുമുട്ടിയപ്പോള്‍ മനസ്സ് കൊണ്ടുപോയ വിജനമായ വഴികളിലൂടെയുള്ള ഭ്രാന്തമായ യാത്രകള്‍! ഇരുട്ടിലൂടെ നടക്കവേ ഒഴുകിയെത്തിയ മുരളീഗാനം 'നിയില്ലയെങ്കില്‍ ഞാനില്ല' യെന്ന അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ചേര്‍ത്ത, ഏതോ അരാഷ്ട്രീയ മനസ്സുകളുടെ ചില നേരത്തെ ഉളുപ്പില്ലാത്ത പ്രഖ്യാപനം പോലെയുള്ള പാട്ട് നമ്മുടെ ഹൃദയത്തിന്റെ പാട്ടായ് വെറുതെ തോന്നി. നീയും ഞാനും, ഞാനും നീയും എപ്പോഴും നീയും ഞാനും മാത്രമായിരിക്കുമെന്ന സത്യം മനസ്സ് പറഞ്ഞപ്പോള്‍ സ്നേഹമെന്ന പാലൂട്ടി മോഹമെന്ന വാഗ്ദാനം നല്‍കി താരാട്ട് പാടി ഉറക്കി ഇടയ്ക്ക് ചിണുങ്ങിയപ്പോള്‍ സ്വപ്നങ്ങള്‍ നല്‍കി താലോലിച്ചു വെറുതെ മോഹിച്ച സമയം വ്യര്‍ത്ഥമായ് വീശിയ ഇളംകാറ്റ്, കരയില്ലെന്നുറപ്പിച്ച സന്ധ്യയില്‍ വീണുടഞ്ഞ ചില്ല് പുഷ്പങ്ങള്‍ ‍കാലില്‍ തറച്ചപ്പോള്‍ മനസ്സില്‍ ചോര പൊടിഞ്ഞെങ്കിലും, കാലമാം നീരുറവയാല്‍ കഴുകിക്കളയാമെന്ന വിശ്വ...

ചൈനയില്‍ പറ്റിയ ആദ്യത്തെ അമളി

(2007 ഒക്ടോബര്‍ ഏഴാം തീയതി ചൈനാ കഥകള്‍ എന്ന എന്‍റെ മറ്റൊരു ബ്ലോഗില്‍ ഇട്ട നര്‍മകഥ 'കണക്കു പുസ്തകത്തിലേക്കു' മാറ്റുന്നു.....വായിച്ചവര്‍ക്കും, കമന്റിട്ട ഇസാദ് , വിന്‍സ് , മൂര്‍ത്തി , ത്രിശങ്കു , cynthia, ജോസഫ് , സുശീല്‍, മാഷ്‌ എന്നിവര്‍ക്കും നന്ദി). -------------------------------------------------- ഡല്‍ഹിയില്‍ നിന്നും മനില വഴി 2005 മേയില്‍ ബെയ്ജിങ്ങില്‍ എത്തിയപ്പോള്‍ ഇത്രയും പുലിവാല്‍ പ്രതീക്ഷിച്ചിരുന്നില്ല. 'അറബിക്കഥ' യില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ- 'യു ചൈന, ഐ കേരള- കമ്മ്യുണിസ്റ്റ് പാര്‍ട്ടി' എന്നു പറഞ്ഞു നോക്കാന്‍ പറ്റിയില്ല. കാരണം അറബിക്കഥ ഈയിടെയാണ് കണ്ടത്. ചൈനീസ് വശമില്ലാഞ്ഞതിനാല്‍ ഓഫീസില്‍ നിന്ന് ഡ്രൈവര്‍ വരാന്‍ പറഞ്ഞൊപ്പിച്ചിരുന്നു. വലിയ കുഴപ്പമില്ലാതെ ആദ്യ ദിവസം കടന്നുപോയി. വൈകിട്ട് ഡിന്നറിനായി ഒരു സഹപ്രവര്‍ത്തക ക്ഷണിച്ചപ്പോള്‍ വേണ്ടെന്നു പറഞ്ഞെങ്കിലും ഭാഷയറിയാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള പ്രയാസവും, വിശപ്പ് സഹിക്കുവാനുള്ള മനപ്രയാസവും, പിന്നെ അവളുടെ നിര്‍ബന്ധവും മൂലം കുറെ ദൂരം യാത്രചെയ്ത് അവളുടെ വീട്ടിലെത്തി. തിരിച്ചു ഹോട്ടലിലേയ്ക്കു ടാക്സിയില്‍ കയറ്...

കാവേരി അക്ക

നവംബര്‍ 17 നു പ്രസിദ്ധീകരിച്ച കാവേരി അക്ക എന്ന കഥയുടെ ലിങ്ക് വായിക്കാത്തവര്‍ക്കായ് ഇടുന്നു. വായിച്ചവരും കമന്റിട്ടവരും ക്ഷമിക്കുക.....ഇതും ബ്ലോഗ് നേരേയാക്കുന്നതിന്‍റെ ഭാഗമാണ്........ http://anandkurup.blogspot.com/2007/11/blog-post_19.html#links

സുഖ നൊമ്പരം

(ഡിസംബര്‍ 7 നു മറ്റൊരു ബ്ലോഗില്‍ ഇട്ട കഥയാണ്. ബ്ലോഗ് എല്ലാം ഒന്നു ശരിയാക്കി എടുക്കുകയാണ്. വായിച്ചവരും, കമന്ടിട്ട ശ്രീ, പ്രിയ, മന്‍സൂര്‍, വഴിപോക്കന്‍, ഗീത ഗീതിക്കല്‍, കാനന വാസന്‍ എന്നിവരും ക്ഷമിക്കുക........) _________________________ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കറുത്ത ടാക്സിയില്‍ കയറുമ്പോള്‍ എത്രയും പെട്ടന്ന് റൂമില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അയാളുടെ ചിന്ത. ട്രാഫിക് ലൈറ്റുകള്‍ താണ്ടി ടൌണിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ തന്‍റെ യാത്ര അനന്തമായ് നീളുന്നതായി അയാള്‍ക്ക് തോന്നി. ജോലിക്ക് വേണ്ടി നാട്ടില്‍ നിന്നും കൂടു മാറാന്‍ തീരുമാനിച്ചപോള്‍ തന്‍റെ പ്രണയിനിയെപ്പിരിഞ്ഞുനില്‍ക്കുന്നതിന്‍റെ വേദന ഇത്രയും വലുതാകുമെന്ന് അയാള്‍ കരുതിയിരുന്നില്ല. എങ്കിലും നാട്ടില്‍ ജോലി തെണ്ടി നടക്കുന്നതിനെക്കാളും, ബന്ധുക്കളുടെയും നാട്ടുകാരുടെയും ദുഷിച്ച 'സിമ്പതി' കലര്‍ന്ന നോട്ടം സഹിക്കുന്നതിനെക്കാളും, അല്പം വിഷമിച്ചാലും, ഇതു തന്നെയാണ് നല്ലതെന്ന് അയാള്‍ ഓര്‍ത്തു. എന്തായിരിക്കും അവള്‍ തന്നെ പാര്‍ക്കില്‍ വച്ചു കാണണമെന്ന് പറഞ്ഞത്? കാറിലിരുന്ന് അയാള്‍ ചിന്തിച്ചു. സാധാരണ കോഫീ ഹൌസില്‍ വച്ചാണ് സംഗമം. അവിടുത്തെ ക...

ഒന്നു നിര്‍ത്തുന്നുണ്ടൊ .....!

ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുന്നു സച്ചിന് നൂറും, അഷറിന് അന്‍പതും പാവം കാംബ്ലി പൂജ്യനായ് മടങ്ങി...... ദൂരദര്‍ശനില്‍ ‍ഓവറുകളുടെ ഇടവേളയില്‍ കുത്തി നിറച്ച പെപ്സിയുടെ പരസ്യം 'ഈ മനസ്സിന് ഇനിയും ആവശ്യം' കാംബ്ലിയും സച്ചിനും അഷറും കുപ്പിയിലെ വിഷദ്രാവകം കുടിച്ചു കൊണ്ടരുളി.... ക്രിക്കറ്റ് ഭ്രാന്തന്‍മാര്‍ക്ക് ഭ്രാന്തമായ ആവേശം "സച്ചിന്‍, സച്ചിന്‍, സച്ചിന്‍......." ആഗോളവല്‍ക്കരണത്തിന്റെ എതിരാളികള്‍ക്കത് പെപ്സിയുടെ കടന്നു കയറ്റം ഇരുണ്ട ദ്രാവകം കുടിപ്പിക്കാന്‍ ഇന്ഡ്യാക്കാരെ കൊണ്ട് കുരങ്ങുകളിപ്പിച്ച് പൈസാ അടിച്ചുമാറ്റാനുള്ള തന്ത്രം വര്‍ഗീയ വാദത്തിനെതിരുള്ളവര്‍ക്കത് ദളിതനും ബ്രാഹ്മണനും മുസല്‍മാനും ചേര്‍ന്ന സ്വപ്നസുന്ദര ലോകം എല്ലാരും തമ്മില്‍ തര്‍ക്കം, തമ്മിലടി ഇതെല്ലാം ഇഷ്ടപ്പെടുന്ന മുതലാളിത്തവാദിയായ ഞാനലറി "ഒന്നു നിര്‍ത്തുന്നുണ്ടൊ ഈ പണ്ടാരം!" ഇനി ചാനല്‍ മാറ്റി ആണും പെണ്ണും കെട്ടിമറിയുന്ന ഹിന്ദിപ്പാട്ടുകള്‍ കാണാം നമ്മുടെ സംസ്കാരം പൊക്കിപ്പിടിക്കാം വേറെ ആരും കാണണ്ട .........